സങ്കീർത്തനം 59
ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹത്തെ വധിക്കേണ്ടതിന് ശൗൽ അയച്ച ചാരന്മാർ വീട് നിരീക്ഷിച്ചിരുന്നകാലത്തു ചമച്ചത്.
1 ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ;
എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
2 അധർമികളിൽനിന്ന് എന്നെ വിടുവിക്കണമേ
രക്തദാഹികളായ ഈ മനുഷ്യരിൽനിന്ന് എന്നെ രക്ഷിക്കണമേ.
3 ഇതാ, അവർ എപ്രകാരമാണ് എനിക്കായി പതിയിരിക്കുന്നത് എന്നു നോക്കിയാലും!
നിഷ്ഠുരമനുഷ്യർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു
യഹോവേ, എന്നിൽ ഒരു കുറ്റവും പാപവും ഇല്ലാതിരിക്കെത്തന്നെ.
4 ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല, എന്നിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറായിരിക്കുന്നു.
എന്നെ സഹായിക്കാൻ എഴുന്നേൽക്കണമേ; എന്റെ അപകടനില ദർശിക്കണമേ!
5 സൈന്യങ്ങളുടെ ദൈവമായ യഹോവേ,
ഇസ്രായേലിന്റെ ദൈവമേ,
സകലരാഷ്ട്രങ്ങളെയും ശിക്ഷിക്കേണ്ടതിന് അവിടന്ന് ഉണർന്നെഴുന്നേൽക്കണമേ;
ദുഷ്ടരായ രാജ്യദ്രോഹികളോട് യാതൊരു കരുണയും കാണിക്കരുതേ.
സേലാ.
6 സന്ധ്യക്ക് അവർ മടങ്ങിവരുന്നു,
നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ
നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
7 അവരുടെ വായിൽനിന്നു പുറന്തള്ളുന്നത് എന്തെന്ന് ശ്രദ്ധിക്കണമേ—
അവരുടെ അധരങ്ങളിൽനിന്നുള്ള വാക്കുകൾ വാളുകൾപോലെ മൂർച്ചയുള്ളതാണ്,
“ആരുണ്ട് കേൾക്കാൻ?” എന്ന് അവർ ചിന്തിക്കുന്നു.
8 എന്നാൽ യഹോവേ, അങ്ങ് അവരെ നോക്കി ചിരിക്കുന്നു;
ആ രാഷ്ട്രങ്ങളെയെല്ലാം അവിടന്ന് പരിഹസിക്കുന്നു.
9 അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;
ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം,
10 എന്റെ ദൈവം അവിടത്തെ അചഞ്ചലസ്നേഹത്താൽ എനിക്കൊപ്പം നിൽക്കും.
എനിക്കെതിരേ അപവാദം പറയുന്നവരുടെമേലുള്ള വിജയംകണ്ടു സന്തോഷിക്കാൻ
അവിടന്ന് എന്നെ അനുവദിക്കും.
11 ഞങ്ങളുടെ പരിചയായ[a] കർത്താവേ, അവരെ കൊന്നുകളയരുതേ,
അങ്ങനെയായാൽ എന്റെ ജനം അതു വിസ്മരിക്കുമല്ലോ.
അവിടത്തെ ശക്തിയാൽ അവരെ
വേരോടെ പിഴുതെടുത്ത് പരാജയപ്പെടുത്തണമേ.
12 അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ;
അവരുടെ വായിലെ പാപങ്ങളാലും
അവരുടെ അധരങ്ങളിലെ വാക്കുകളാലുംതന്നെ.
അവർ ഉരുവിടുന്ന ശാപവാക്കുകൾനിമിത്തവും കാപട്യംനിറഞ്ഞ വാക്കുകൾനിമിത്തവും,
13 അവിടത്തെ ക്രോധാഗ്നിയിൽ അവരെ ഭസ്മീകരിക്കണമേ
അവർ നിശ്ശൂന്യമാകുംവരെ അവരെ ദഹിപ്പിക്കണമേ.
അപ്പോൾ ദൈവമാണ് ഇസ്രായേലിൽ[b] വാഴുന്നതെന്ന്
അഖിലാണ്ഡത്തിന്റെ അതിർത്തികളിലെല്ലാം അറിയപ്പെടും.
സേലാ.
14 സന്ധ്യക്ക് അവർ മടങ്ങിവരുന്നു,
നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ
നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
15 ഭക്ഷണത്തിനായവർ അലഞ്ഞുനടക്കുന്നു
തൃപ്തിയായില്ലെങ്കിൽ ഓരിയിടുന്നു.
16 എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും,
പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും;
കാരണം അവിടന്നാണെന്റെ അഭയസ്ഥാനം,
കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു.
17 എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ,
അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും;
ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം.
സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.”[c]