സങ്കീർത്തനം 48
ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1 നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ,
യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.
2 മഹാരാജാവിന്റെ നഗരമായി
സാഫോൺ[a] ഗിരിപോലെയുള്ള സീയോൻപർവതം
ഔന്നത്യംകൊണ്ട് മനോഹരവും
സർവഭൂമിയുടെ ആനന്ദവും ആകുന്നു.
3 അവളിലെ[b] കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്;
അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.
4 ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു
അവർ ഒത്തൊരുമിച്ചു മുന്നേറി,
5 അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി
സംഭീതരായവർ പലായനംചെയ്തു.
6 അവർക്കൊരു വിറയൽ ബാധിച്ചു
പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി.
7 കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ
അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു.
8 ഞങ്ങൾ കേട്ടതുപോലെതന്നെ
ഞങ്ങൾ കണ്ടിരിക്കുന്നു,
സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ:
ദൈവം എന്നേക്കും
അവളെ സുരക്ഷിതയാക്കുന്നു.
സേലാ.
9 ദൈവമേ, അവിടത്തെ ആലയത്തിൽ
ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ധ്യാനിക്കുന്നു.
10 ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ,
അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു;
അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു.
11 അവിടത്തെ ന്യായവിധികൾനിമിത്തം
സീയോൻപർവതം ആനന്ദിക്കുകയും
യെഹൂദാപട്ടണങ്ങൾ[c] ആഹ്ലാദിക്കുകയും ചെയ്യുന്നു.
12 സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക,
അവളുടെ ഗോപുരങ്ങൾ എണ്ണുക,
13 അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക
അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക,
വരുംതലമുറയോട്
അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ.
14 കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു;
അന്ത്യംവരെയും അവിടന്നായിരിക്കും നമ്മുടെ മാർഗദർശി.
സംഗീതസംവിധായകന്.[d]