21 ദൈവമുമ്പാകെ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, സകലസമ്പാദ്യങ്ങളുമായുള്ള ഈ യാത്രയിൽ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സുരക്ഷിതത്വത്തിനുവേണ്ടി യാചിക്കേണ്ടതിനും അഹവാനദിക്കരികെ ഞാൻ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. 22 “തന്നെ അന്വേഷിക്കുന്ന ഏതൊരാളുടെയുംമേൽ ദൈവത്തിന്റെ കരുണയുള്ള കൈ ഉണ്ട്; തന്നെ ഉപേക്ഷിക്കുന്നവരുടെ നേരേ അവിടത്തെ മഹാകോപം ഉയരും,” എന്നു രാജാവിനോടു ഞങ്ങൾ പറഞ്ഞിരിക്കുന്നതിനാൽ, വഴിയിൽ ശത്രുക്കളിൽനിന്നും ഞങ്ങളെ സഹായിക്കേണ്ടതിന് രാജാവിനോട് പടയാളികളെയും കുതിരകളെയും ചോദിക്കാൻ ഞാൻ ലജ്ജിച്ചു. 23 അതിനാൽ ഞങ്ങൾ ഉപവസിച്ച് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവത്തോട് അപേക്ഷിച്ചു; അവിടന്ന് ഞങ്ങളുടെ പ്രാർഥന കേട്ടു.
24 പിന്നെ ഞാൻ പുരോഹിതരുടെ പ്രധാനികളിൽനിന്ന് ശേരെബ്യാവിനെയും ഹശബ്യാവിനെയും അവരോടൊപ്പം അവരുടെ സഹോദരന്മാരിൽനിന്ന് പത്തുപേരെയും, ഇങ്ങനെ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു. 25 രാജാവും അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേൽ എല്ലാവരും നമ്മുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി സംഭാവനചെയ്ത സ്വർണവും വെള്ളിയും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു. 26 അറുനൂറ്റി അൻപതു താലന്തു[a] വെള്ളി, നൂറു താലന്തു[b] തൂക്കം വരുന്ന വെള്ളി ഉപകരണങ്ങൾ, നൂറു താലന്തു സ്വർണം, 27 ആയിരം തങ്കക്കാശു[c] വിലവരുന്ന ഇരുപതു സ്വർണപ്പാത്രങ്ങൾ, സ്വർണത്തോളം വിലവരുന്ന, നല്ല മിനുക്കിയ വെങ്കലംകൊണ്ടുള്ള രണ്ടു പാത്രങ്ങൾ എന്നിവ ഞാൻ അവർക്കു തൂക്കിക്കൊടുത്തു.
28 ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയ്ക്കു വിശുദ്ധർ; ഈ ഉപകരണങ്ങളും വിശുദ്ധം. ഈ സ്വർണവും വെള്ളിയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കുള്ള സ്വമേധായാഗമാണ്. 29 ജെറുശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിലേക്ക് ഇസ്രായേലിന്റെ പുരോഹിതന്മാരുടെ പ്രധാനികൾക്കും ലേവ്യർക്കും ഇസ്രായേലിന്റെ പിതൃഭവനത്തലവന്മാർക്കും ഇവ തൂക്കി ഏൽപ്പിക്കുന്നതുവരെ നല്ലവണ്ണം സംരക്ഷിക്കണം.” 30 അങ്ങനെ പുരോഹിതന്മാരും ലേവ്യരും, തങ്ങളെ തൂക്കിയേൽപ്പിച്ച വെള്ളിയും സ്വർണവും ഉപകരണങ്ങളും ഏറ്റുവാങ്ങി. അവ ജെറുശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു.
31 ഒന്നാംമാസം പന്ത്രണ്ടാംതീയതി, ജെറുശലേമിലേക്കു പോകുന്നതിനായി ഞങ്ങൾ അഹവാനദീതീരത്തുനിന്ന് യാത്രതിരിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ ശത്രുവിന്റെ കൈയിൽനിന്നും വഴിയിലെ കൊള്ളക്കാരിൽനിന്നും അവിടന്ന് ഞങ്ങളെ വിടുവിച്ചു. 32 അങ്ങനെ ഞങ്ങൾ ജെറുശലേമിൽ എത്തിച്ചേർന്നു, അവിടെ മൂന്നുദിവസം ഞങ്ങൾ വിശ്രമിക്കുകയും ചെയ്തു.
33 നാലാംദിവസം നമ്മുടെ ദൈവത്തിന്റെ ആലയത്തിൽവെച്ച് ഞങ്ങൾ ആ വെള്ളിയും സ്വർണവും വിശുദ്ധ ഉപകരണങ്ങളും ഊരിയാ പുരോഹിതന്റെ മകൻ മെരേമോത്തിന്റെ കൈയിൽ തൂക്കി ഏൽപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഫീനെഹാസിന്റെ മകൻ എലെയാസാരും, അവരുടെകൂടെ യേശുവയുടെ മകൻ യോസാബാദ്, ബിന്നൂവിയുടെ മകൻ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു. 34 എല്ലാറ്റിന്റെയും എണ്ണവും തൂക്കവും നോക്കി, മുഴുവൻ തൂക്കവും അപ്പോൾത്തന്നെ രേഖപ്പെടുത്തുകയും ചെയ്തു.
35 ബന്ധനത്തിൽനിന്നു മടങ്ങിയ പ്രവാസികൾ ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗങ്ങൾ അർപ്പിച്ചു. എല്ലാ ഇസ്രായേലിനുംവേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റിയാറ് ആട്ടുകൊറ്റൻ, എഴുപത്തേഴ് ആൺകുഞ്ഞാട് എന്നിവയെയും പാപശുദ്ധീകരണയാഗമായി പന്ത്രണ്ടു മുട്ടാടുകളെയും അർപ്പിച്ചു. ഇവയെല്ലാം യഹോവയ്ക്കു ഹോമയാഗമായിരുന്നു. 36 രാജാവിന്റെ ആജ്ഞകൾ അവർ യൂഫ്രട്ടീസ് നദിക്കിക്കരെയുള്ള രാജാവിന്റെ പ്രതിനിധികൾക്കും ദേശാധിപതിമാർക്കും കൈമാറി; അവർ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും ആവശ്യമായ സഹായം ചെയ്തുതന്നു.
<- എസ്രാ 7എസ്രാ 9 ->