4 “അതിനുശേഷം നീ ഇടതുവശം ചരിഞ്ഞുകിടന്ന് ഇസ്രായേൽജനത്തിന്റെ അതിക്രമം നിന്റെമേൽ ചുമത്തുക. നീ ആ വശം കിടക്കുന്ന ദിവസത്തോളം അവരുടെ പാപം വഹിക്കണം. 5 അവരുടെ പാപത്തിന്റെ വർഷങ്ങൾക്കനുസരിച്ച് ഞാൻ നിനക്കു ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നു. മുന്നൂറ്റിത്തൊണ്ണൂറു ദിവസങ്ങൾ നീ ഇസ്രായേൽജനത്തിന്റെ പാപം ചുമക്കണം.
6 “ഈ ദിവസങ്ങൾ തികച്ചശേഷം നീ വലതുവശം ചരിഞ്ഞുകിടന്ന് യെഹൂദാജനത്തിന്റെ പാപം വഹിക്കണം. വർഷത്തിന് ഒരു ദിവസംവീതം നാൽപ്പതുദിവസം ഞാൻ ആ വിധത്തിൽ നിനക്കു നിയമിച്ചിരിക്കുന്നു. 7 ഉപരോധിക്കപ്പെട്ട ജെറുശലേമിന് അഭിമുഖമായി നീ നിന്റെ മുഖംതിരിച്ച് നഗ്നമായ ഭുജത്തോടെ അവൾക്കെതിരേ പ്രവചിക്കണം. 8 നിന്റെ ഉപരോധകാലം തികയുന്നതുവരെ നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കേണ്ടതിന് ഞാൻ നിന്നെ കയറുകൊണ്ടു കെട്ടും.
9 “നീ ഗോതമ്പും യവവും[a] അമരയും പയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിലിട്ട് അപ്പം ഉണ്ടാക്കുക. നീ ഒരു വശം ചരിഞ്ഞുകിടക്കുന്ന ദിവസങ്ങളുടെ എണ്ണമനുസരിച്ച് മുന്നൂറ്റിത്തൊണ്ണൂറു ദിവസം അതു ഭക്ഷിക്കണം. 10 നീ കഴിക്കുന്ന ഭക്ഷണം ദിനംപ്രതി ഇരുപതുശേക്കേൽ[b] ആയിരിക്കണം; നിർദിഷ്ട സമയങ്ങളിൽത്തന്നെ നീ അതു കഴിക്കണം. 11 ഒരു ഹീനിന്റെ ആറിലൊരു ഭാഗം[c] വെള്ളം നീ ദിവസവും കുടിക്കണം. അതും കൃത്യസമയങ്ങളിലായിരിക്കണം. 12 യവംകൊണ്ടുള്ള[d] അടപോലെ അതുണ്ടാക്കി ഭക്ഷിക്കണം. അവർ കാൺകെ മനുഷ്യമലം കത്തിച്ച് അതു ചുടണം. 13 ഞാൻ ഇസ്രായേൽമക്കളെ നാടുകടത്തുന്ന ജനതകളുടെ മധ്യത്തിൽ ഈ വിധം മലിനതയോടെ അവർ തങ്ങളുടെ ആഹാരം ഭക്ഷിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു.
14 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, ഞാൻ ഒരിക്കലും എന്നെത്തന്നെ മലിനമാക്കിയിട്ടില്ല; ചെറുപ്പംമുതൽ ഇന്നുവരെയും തനിയേ ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ഞാൻ തിന്നിട്ടില്ല. അശുദ്ധമായ ഒരു മാംസവും എന്റെ വായിൽ ചെന്നിട്ടില്ല.”
15 അപ്പോൾ അവിടന്ന്: “ഇതാ, മനുഷ്യവിസർജ്യത്തിനു പകരം പശുവിൻചാണകം കത്തിച്ച് നിന്റെ അപ്പം ചുടുന്നതിനു ഞാൻ അനുവാദം തരുന്നു” എന്നു കൽപ്പിച്ചു.
16 അവിടന്ന് എന്നോട് ഇതുംകൂടി അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതാ ഞാൻ ജെറുശലേമിൽ അപ്പമെന്ന കോൽ ഒടിച്ചുകളയുന്നു. അവർ പരിമിതമായ അളവിൽ വ്യാകുലതയോടെയും അപ്പം തിന്നും; ക്ലിപ്തമായ അളവിൽ നിരാശയോടെ വെള്ളം കുടിക്കും. 17 അപ്പവും വെള്ളവും ദുർല്ലഭമായിരിക്കും. ഓരോരുത്തരും പരസ്പരം നോക്കി സ്തബ്ധരായിത്തീരും. തങ്ങളുടെ പാപംനിമിത്തം അവർ ക്ഷയിച്ചുപോകും.
<- യെഹെസ്കേൽ 3യെഹെസ്കേൽ 5 ->