15 യഹോവയുടെ ആലയം, തന്റെ അരമന, മുകൾത്തട്ടുകൾ,[c] ജെറുശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ നിർമിക്കുന്നതിന് ശലോമോൻരാജാവ് ഏർപ്പെടുത്തിയ, നിർബന്ധിതമായി വേലചെയ്യുന്നവരുടെ വിവരണം: 16 ഈജിപ്റ്റിലെ രാജാവായ ഫറവോൻ, ഗേസെറിനെ ആക്രമിച്ചു കീഴടക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു; അവിടെ വസിച്ചിരുന്ന കനാന്യരെ കൂട്ടക്കൊലയും ചെയ്തു. തുടർന്ന്, തന്റെ പുത്രിയായ ശലോമോന്റെ ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഗേസെർ പട്ടണം നൽകി. 17 പിന്നീട്, ശലോമോൻ ഗേസെർപട്ടണവും താഴ്വരയിലുള്ള ബേത്-ഹോരോനും പുനർനിർമിച്ചു. 18 ബാലാത്തും മരുഭൂമിയിലെ തദ്മോറും[d] ശലോമോൻ നിർമിച്ചു. 19 ഇവകൂടാതെ, എല്ലാ സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.
20 ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ 21 ഇസ്രായേൽമക്കൾക്ക് ഉന്മൂലനംചെയ്യാൻ കഴിയാതെയിരുന്ന ഈ ജനതകളുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു. 22 എന്നാൽ, ഇസ്രായേല്യരിൽനിന്ന് ഒരാളെപ്പോലും ശലോമോൻ അടിമവേലയ്ക്കു നിയമിച്ചില്ല. അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും ഭരണകാര്യങ്ങളിലെ ഉദ്യോഗസ്ഥരും കാര്യസ്ഥരും സൈന്യാധിപന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു. 23 ശലോമോന്റെ പ്രവർത്തനപദ്ധതികളിൽ പ്രധാനചുമതലകൾ വഹിക്കുന്നവരായി 550 ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. വിവിധ ജോലിക്കാരുടെ മേൽനോട്ടം ഇവർക്കായിരുന്നു.
24 ദാവീദിന്റെ നഗരത്തിൽനിന്ന്, ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച അരമനയിലേക്കു ഫറവോന്റെ പുത്രി താമസം മാറ്റിയതിനുശേഷം ശലോമോൻ മുകൾത്തട്ടുകൾ പണിതു.
25 ശലോമോൻ, യഹോവയ്ക്കായി നിർമിച്ച യാഗപീഠത്തിന്മേൽ വർഷത്തിൽ മൂന്നുപ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുവന്നിരുന്നതു കൂടാതെ യഹോവയുടെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിച്ചിരുന്നു. ഇപ്രകാരം, ശലോമോൻ യഹോവയുടെ ആലയത്തോടുള്ള കടപ്പാട് നിർവഹിച്ചുവന്നു.
26 ഏദോംദേശത്തിലെ ചെങ്കടൽക്കരയിൽ ഏലാത്തിനു സമീപമുള്ള എസ്യോൻ-ഗേബെറിൽവെച്ച് ശലോമോൻരാജാവ് കപ്പലുകൾ നിർമിച്ചു. 27 ശലോമോന്റെ ഭൃത്യന്മാരോടൊപ്പം കപ്പൽയാത്രയിൽ സേവനം ചെയ്യുന്നതിനായി ഹീരാം സമുദ്രപരിചയമുള്ള തന്റെ ദാസന്മാരെ എത്തിച്ചുകൊടുത്തു. 28 അവർ ഓഫീറിലേക്കു സമുദ്രമാർഗം പോകുകയും 420 താലന്തു[e] സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു.
<- 1 രാജാക്കന്മാർ 81 രാജാക്കന്മാർ 10 ->