Link to home pageLanguagesLink to all Bible versions on this site

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 യിസ്രായേൽമക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാൽ: നിങ്ങൾ കനാൻദേശത്തു എത്തുമ്പോൾ നിങ്ങൾക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം. 3 തെക്കെഭാഗം സീൻമരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിർ കിഴക്കു ഉപ്പുകടലിന്റെ അറ്റംതുടങ്ങി ആയിരിക്കേണം. 4 പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബർന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസർ-അദ്ദാർവരെ ചെന്നു അസ്മോനിലേക്കു കടക്കേണം. 5 പിന്നെ അതിർ അസ്മോൻതുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം. 6 പടിഞ്ഞാറോ മഹാസമുദ്രം അതിർ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിർ. 7 വടക്കോ മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം നിങ്ങളുടെ അതിരാക്കേണം. 8 ഹോർപർവ്വതംമുതൽ ഹമാത്ത്‌വരെ അതിരാക്കേണം. സെദാദിൽ ആ അതിർ അവസാനിക്കേണം; 9 പിന്നെ അതിർ സിഫ്രോൻവരെ ചെന്നു ഹസാർ-ഏനാനിൽ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിർ. 10 കിഴക്കോ ഹസാർ-എനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം. 11 ശെഫാംതുടങ്ങി ആ അതിർ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത്കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം. 12 അവിടെനിന്നു യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിർ ആയിരിക്കേണം. 13 [a]മോശെ യിസ്രായേൽമക്കളോടു കല്പിച്ചതു: നിങ്ങൾക്കു ചീട്ടിനാൽ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങൾക്കു കൊടുപ്പാൻ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ. 14 രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ. 15 ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കൻപ്രദേശത്തു യെരീഹോവിന്നു കിഴക്കു യോർദ്ദാന്നക്കരെ ആയിരുന്നു.

16 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: 17 നിങ്ങൾക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും. 18 ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം. 19 അവർ ആരെല്ലാമെന്നാൽ:

 
യെഹൂദാഗോത്രത്തിൽ
യെഫുന്നെയുടെ മകൻ കാലേബ്.
20 ശിമെയോൻഗോത്രത്തിൽ
അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
21 ബെന്യാമീൻഗോത്രത്തിൽ
കിസ്ളോന്റെ മകൻ എലീദാദ്.
22 ദാൻഗോത്രത്തിന്നുള്ള പ്രഭു
യൊഗ്ലിയുടെ മകൻ ബുക്കി.
23 യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു
എഫോദിന്റെ മകൻ ഹാന്നീയേൽ.
24 എഫ്രയീംഗോത്രത്തിന്നുള്ള പ്രഭു
ശിഫ്താന്റെ മകൻ കെമൂവേൽ.
25 സെബൂലൂൻഗോത്രത്തിന്നുള്ള പ്രഭു
പർന്നാക്കിന്റെ മകൻ എലീസാഫാൻ.
26 യിസ്സാഖാർഗോത്രത്തിന്നുള്ള പ്രഭു
അസ്സാന്റെ മകൻ പൽത്തീയേൽ.
27 ആശേർഗോത്രത്തിന്നുള്ള പ്രഭു
ശെലോമിയുടെ പുത്രൻ അഹീഹൂദ്.
28 നഫ്താലിഗോത്രത്തിന്നുള്ള പ്രഭു
അമ്മീഹൂദിന്റെ മകൻ പെദഹേൽ.

29 യിസ്രായേൽമക്കൾക്കു കനാൻദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവർ ഇവർ തന്നേ.

<- സംഖ്യാപുസ്തകം 33സംഖ്യാപുസ്തകം 35 ->