Link to home pageLanguagesLink to all Bible versions on this site

1 നിങ്ങൾ ജീവിച്ചിരിക്കയും വർദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങൾ പ്രമാണിച്ചു നടക്കേണം. 2 നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം. 3 [a]അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു. 4 ഈ നാല്പതു സംവത്സരം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല. 5 ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചു വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചു വളർത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം. 6 ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകൾ പ്രമാണിക്കേണം. 7 നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്‌വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം; 8 കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം; 9 ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം. 10 നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം. 11 [b]നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും, 12 നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും 13 നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, 14 നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും 15 അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും 16 നിന്നെ താഴ്ത്തി പരീക്ഷിച്ചു പിൻകാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു: 17 എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം. 18 നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നതു. 19 നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടർന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങൾ നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു. 20 നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെ തന്നേ നിങ്ങളും നശിച്ചുപോകും.

<- ആവർത്തനപുസ്തകം 7ആവർത്തനപുസ്തകം 9 ->