1 വിശുദ്ധന്മാർക്കു വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ലല്ലോ. 2 അഖായ കിഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു. 3 നിങ്ങളെക്കുറിച്ചു ഞങ്ങൾ പറയുന്ന പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാൻ സഹോദരന്മാരെ അയച്ചതു. 4 അല്ലെങ്കിൽ പക്ഷെ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾ തന്നേ ഈ അതിധൈര്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ. 5 ആകയാൽ സഹോദരന്മാർ ഞങ്ങൾക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാൻ ആവശ്യം എന്നു ഞങ്ങൾക്കു തോന്നി.
6 എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ. 7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.