4 എന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറുക്കുവാനുള്ള ആടുകളെ മേയ്ക്ക. 5 അവയെ വാങ്ങുന്നവർ കുറ്റം എന്ന് കരുതാതെ അവയെ അറുക്കുന്നു; അവയെ വില്‍ക്കുന്നവരോ: ‘ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം’ എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല.” 6 “ഞാൻ ഇനി ദേശനിവാസികളെ ആദരിക്കുകയില്ല” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്‍റെ കൂട്ടുകാരന്‍റെ കൈയിലും അവനവന്‍റെ രാജാവിന്‍റെ കൈയിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കൈയിൽനിന്നു ഞാൻ അവരെ രക്ഷിക്കുകയുമില്ല.”
7 അങ്ങനെ അറുക്കുവാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്ത് ഒന്നിന് “ഇമ്പം” എന്നും മറ്റേതിന് “ഒരുമ” എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു. 8 എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പുതോന്നി, അവർക്ക് എന്നോടും നീരസം തോന്നിയിരുന്നു. 9 “ഞാൻ നിങ്ങളെ മേയ്ക്കുകയില്ല; മരിക്കുന്നത് മരിക്കട്ടെ, കാണാതെപോകുന്നത് കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്‍റെ മാംസം തിന്നുകളയട്ടെ” എന്നു ഞാൻ പറഞ്ഞു.
10 അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജനതകളോടും ചെയ്തിരുന്ന എന്‍റെ നിയമത്തെ മുറിക്കേണ്ടതിന് കോലിനെ മുറിച്ചുകളഞ്ഞു. 11 അത് ആ ദിവസത്തിൽ തന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അത് ദൈവത്തിന്‍റെ അരുളപ്പാട് എന്നു ഗ്രഹിച്ചു.
12 ഞാൻ അവരോട്: “നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ എന്‍റെ കൂലിതരുവിൻ; ഇല്ലെന്നുവരുകിൽ തരേണ്ടാ” എന്നു പറഞ്ഞു; അങ്ങനെ അവർ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു. 13 എന്നാൽ യഹോവ എന്നോട്: “അത് ഭണ്ഡാരത്തിൽ ഇട്ടുകളയുക; അവർ എന്നെ മതിച്ചിരിക്കുന്ന[b] മനോഹരമായൊരു വില തന്നെ” എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു[c] വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.
14 അനന്തരം ഞാൻ, യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന് ഒരുമ എന്ന മറ്റേ കോൽ മുറിച്ചുകളഞ്ഞു.
15 എന്നാൽ യഹോവ എന്നോട് കല്പിച്ചത്: “നീ ഇനി ഒരു ബുദ്ധിശൂന്യനായ ഇടയന്‍റെ ഉപകരണങ്ങൾ എടുത്തുകൊള്ളുക. 16 ഞാൻ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവൻ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കുകയോ മുറിവേറ്റവയെ സുഖപ്പെടുത്തുകയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളയുകയും ചെയ്യും.
Languages