Link to home pageLanguagesLink to all Bible versions on this site

ഉത്തമഗീതം
ഗ്രന്ഥകര്‍ത്താവ്
ഈ പുസ്തകത്തിന്‍റെ പേര് അതിന്‍റെ ഒന്നാം അദ്ധ്യായത്തിലെ ഒന്നാമത്തെ വാക്യത്തിൽ നിന്നാണ് എടുത്തിട്ടുള്ളത് ശലോമോന്‍റെ ഉത്തമഗീതം 1:1. ശലോമോന്‍ രാജാവിന്‍റെ പേര് ഈ പുസ്തകത്തിലെ പലഭാഗങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട് (ഉത്ത 1:5; 3:7, 9, 11; 8:11-12).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 971-965.
ശലോമോൻ യിസ്രായേലിന്‍റെ രാജാവായി ഭരിക്കുന്ന കാലത്താണ് ഈ പുസ്തകം രചിച്ചത്. ഈ കൃതിയിലെ യൗവ്വന മോഹങ്ങളുടെ ബാഹുല്യം കാരണം തന്‍റെ ഭരണത്തിന്‍റെ ആദ്യഘട്ടങ്ങളിലാണ് ഇതിന്‍റെ രചന നടന്നത് എന്നാണു പണ്ഡിതരുടെ അഭിപ്രായം. അതുമാത്രമല്ല എഴുത്തുകാരൻ സ്ഥലങ്ങളെ കുറിച്ചുള്ള പരാമർശം നടത്തുമ്പോൾ അതായത് ലബനോന്‍ മിസ്രയീം എന്നർത്ഥത്തിൽ വടക്ക് തെക്ക് എന്ന സംജ്ഞകളാണ് ഉപയോഗിച്ചിട്ടുള്ളത്.
സ്വീകര്‍ത്താക്കള്‍
വിവാഹിതരായവർക്കും വിവാഹത്തിനുവേണ്ടി ആഗ്രഹിക്കുന്നവർക്കും.
ഉദ്ദേശ്യം
ശലമോന്‍റെ ഉത്തമഗീതം ഒരു ഭാവാത്മകമായ കവിതയാണ്. പ്രധാനമായും പ്രണയത്തിന്‍റെ മാഹാത്മ്യവും അതുപോലെ വിവാഹമെന്ന സംവിധാനം ദൈവത്തിന്‍റെ രൂപകൽപന ആണെന്നുമുള്ള ആശയമാണ് ഇതില്‍ ഉദ്ധരിക്കുന്നത്. ഒരു സ്ത്രീയെയും പുരുഷനെയും ശാരീരികമായും ആത്മീയമായും വൈകാരികമായും പരസ്പര സ്നേഹത്തില്‍ ഒന്നിച്ച് ചേർക്കുന്ന ഉടമ്പടിയാണ് വിവാഹം.
പ്രമേയം
സ്നേഹവും, വിവാഹവും
സംക്ഷേപം
1. മണവാട്ടി ശലോമോനെ കുറിച്ച് ചിന്തിക്കുന്നു — 1:1-3:5
2. വിവാഹനിശ്ചയത്തിലേക്ക് മണവാട്ടിയുടെ സ്വീകാര്യതയും വിവാഹത്തിനായുള്ള കാത്തിരിപ്പും — 3:6-5:1
3. മണവാളനെ നഷ്ടപ്പെടുന്നതായി യുവതി സ്വപ്നം കാണുന്നു — 5:2-6:3
4. മണവാളനും മണവാട്ടിയും പരസ്പരം ശ്ലാഘിക്കുന്നു — 6:4-8:14

1 ശലോമോന്‍റെ ഉത്തമഗീതം.

മണവാട്ടി
 
2 നീ നിന്‍റെ[a] അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ;
നിന്‍റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്.
3 നിന്‍റെ തൈലം സുഗന്ധം പരത്തുന്നു;
നിന്‍റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു;
അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
4 നിന്‍റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക;
രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു;
ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും;
നിന്‍റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും;
നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.
 
5 യെരൂശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും
കേദാര്യ[b]കൂടാരങ്ങളെപ്പോലെയും
ശലോമോന്‍റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
6 എനിക്ക് ഇരുൾനിറം ആയതിനാലും,
ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്.
എന്‍റെ സഹോദരന്‍മാര്‍ എന്നോട് കോപിച്ചു,
എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി;
എന്‍റെ സ്വന്തം മുന്തിരിത്തോട്ടം[c] ഞാൻ കാത്തിട്ടുമില്ല.
7 എന്‍റെ പ്രാണപ്രിയനേ, പറഞ്ഞുതരുക:
നീ ആടുകളെ മേയിക്കുന്നത് എവിടെ?
ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ?
നിന്‍റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികിൽ
ഞാൻ അലഞ്ഞു തിരിയുന്നവളെപ്പോലെ[d] ഇരിക്കുന്നത് എന്തിന്?
മണവാളൻ
 
8 സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ
ആടുകളുടെ കാൽച്ചുവട് പിന്തുടർന്ന്
ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ
നിന്‍റെ കുഞ്ഞാടുകളെ മേയിക്കുക.
 
9 എന്‍റെ പ്രിയേ, ഫറവോന്‍റെ രഥത്തിന് കെട്ടുന്ന
പെൺകുതിരയോട് ഞാൻ നിന്നെ ഉപമിക്കുന്നു.
10 നിന്‍റെ കവിൾത്തടങ്ങൾ രത്നാഭരണങ്ങൾകൊണ്ടും
നിന്‍റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
11 ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ
സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം.
 
12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ[e]
എന്‍റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
13 എന്‍റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ
കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.
14 എന്‍റെ പ്രിയൻ എനിക്ക് ഏൻഗെദി [f]മുന്തിരിത്തോട്ടങ്ങളിലെ
മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
 
15 എന്‍റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ;
നിന്‍റെ കണ്ണ് പ്രാവിന്‍റെ കണ്ണുപോലെ ഇരിക്കുന്നു.
16 എന്‍റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;
നമ്മുടെ കിടക്കയും പച്ചയാകുന്നു.
17 നമ്മുടെ വീടിന്‍റെ ഉത്തരം ദേവദാരുവും
കഴുക്കോൽ സരളവൃക്ഷവും ആകുന്നു.

ഉത്തമഗീതം 2 ->