Link to home pageLanguagesLink to all Bible versions on this site
145
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും;
ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2 ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും;
ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു;
അവിടുത്തെ മഹിമ അഗോചരമത്രേ.
4 ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങയുടെ ക്രിയകളെ പുകഴ്ത്തി
അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5 അങ്ങയുടെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും
അങ്ങയുടെ അത്ഭുതകാര്യങ്ങളെയും പറ്റി അവര്‍ പറയും[a].
6 മനുഷ്യർ അങ്ങയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും;
ഞാൻ അങ്ങയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും[b].
7 അവർ അങ്ങയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും;
അങ്ങയുടെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.
8 യഹോവ കൃപയും കരുണയും
ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
9 യഹോവ എല്ലാവർക്കും നല്ലവൻ;
തന്റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു.
10 യഹോവേ, അങ്ങയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും;
അങ്ങയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും.
11 മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും
അങ്ങയുടെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്
12 അവർ അങ്ങയുടെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി
അങ്ങയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും.
13 അങ്ങയുടെ രാജത്വം നിത്യരാജത്വം ആകുന്നു;
അങ്ങയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു[c].
14 വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു;
കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു.
15 എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു;
അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.
16 അങ്ങ് തൃക്കൈ തുറന്ന്
ജീവനുള്ളതിനെല്ലാം അങ്ങയുടെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.
17 യഹോവ തന്റെ സകല വഴികളിലും നീതിമാനും
തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും,
സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.
19 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും;
അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കും.
20 യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു;
എന്നാൽ സകലദുഷ്ടന്മാരെയും അവിടുന്ന് നശിപ്പിക്കും;
21 എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും;
സകലജഡവും കർത്താവിന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.

<- സങ്കീർത്തനങ്ങൾ 144സങ്കീർത്തനങ്ങൾ 146 ->