വിലാപങ്ങളുടെ പുസ്തകത്തിന്‍റെ രചയിതാവിനെപ്പറ്റി വ്യക്തമായ അറിവില്ല. യെഹൂദാ ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് യിരെമ്യാവിനെയാണ് എഴുത്തുകാരനായി അംഗീകരിച്ചിരിക്കുന്നത്. യെരൂശലേമിന്‍റെ പതനത്തിനും അധിനിവേശത്തിനും നാശത്തിനും ദൃക്സാക്ഷിയായ വ്യക്തിയാണ് ഗ്രന്ഥകാരൻ. ഈ സംഭവങ്ങള്‍ക്ക് യിരെമ്യാവു സാക്ഷിയായിരുന്നു. ദൈവിക പ്രമാണങ്ങളെ ഉപേക്ഷിച്ച് ദൈവത്തോട് മറുതലിച്ച യെഹൂദാജനത്തെ ബാബിലോന്യരെ അയച്ചു ദൈവം അച്ചടക്കത്തിലേക്ക് നടത്തുന്നു. കൊടിയ കഷ്ടതയെപ്പറ്റിയാണ് ഈ പുസ്തകം പറയുന്നതെങ്കിലും മൂന്നാമത്തെ അധ്യായം ഉടമ്പടിയുടെ പ്രത്യാശയെപ്പറ്റി പറയുന്നത് കാണാം. യിരെമ്യാവു ദൈവത്തിന്‍റെ നന്മകളെ സ്മരിക്കുന്നു. ഈ പുസ്തകം വായനക്കാർക്ക് ദൈവിക വിശ്വസ്തതയുടെ ഔന്നത്യത്തെയും ഒരിക്കലും നിലയ്ക്കാത്ത ദൈവ സ്നേഹത്തെ കുറിച്ചും അനുകമ്പയെ കുറിച്ചുമുള്ള വര്‍ണ്ണനകളോടെ അവസാനിപ്പിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി, മു 586-584.
ബാബിലോന്യ ആക്രമണത്തിനു ശേഷം യെരൂശലേം അഭിമുഖീകരിച്ച ദുരിതങ്ങളുടെ ദൃക്സാക്ഷി വിവരണമാണ് പ്രവാചകൻ നൽകുന്നത്.
സ്വീകര്‍ത്താക്കള്‍
പ്രവാസത്തിൽ നിന്നും മടങ്ങിവന്ന എബ്രായ ജനം, മറ്റു വായനക്കാർ.
ഉദ്ദേശ്യം
പാപം വ്യക്തിപരം ആയിരുന്നാലും ദേശത്തിന്‍റെതായാലും പരിണിതഫലങ്ങൾ ഉള്ളതാണ്. അതിനായി സാഹചര്യങ്ങളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കുന്നു. പ്രവാസത്തിലൂടെ ഒരു ശേഷിപ്പിനെ നിലനിർത്തി അവരിലൂടെ തന്‍റെ പുത്രനായ യേശുക്രിസ്തുവിനെ ദൈവം ഈ ഭൂമിയിലേക്ക് അയക്കുന്നു. പാപംനിമിത്തം മരണം സംഭവിക്കുന്നു. എന്നാല്‍ ദൈവം തന്‍റെ നിത്യമായ രക്ഷാകര പദ്ധതികളാല്‍ മാനവരാശിക്ക് നിത്യരക്ഷ പ്രധാനം ചെയ്യുന്നു. മനുഷ്യന്‍റെ മത്സരവും പാപവും ദൈവത്തിന്‍റെ കോപത്തിന് കാരണമാകുന്നു എന്ന പാഠമാണ് വിലാപങ്ങളുടെ പുസ്തകം നൽകുന്നത്.
പ്രമേയം
വിലാപം
സംക്ഷേപം
1. യിരെമ്യാവ് യെരൂശലേമിനു വേണ്ടി വിലപിക്കുന്നു — 1:1-22
2. പാപം ദൈവത്തെ ക്ഷണിച്ചുവരുത്തുന്നു — 2:1-22
3. ദൈവം ജനത്തെ ഒരിക്കലും കൈവിടുന്നില്ല — 3:1-66
4. യെരൂശലേമിന്‍റെ മഹത്വം നഷ്ടപ്പെടുന്നു — 4:1-22
5. യിരെമ്യാവ് ജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നു — 5:1-22