Link to home pageLanguagesLink to all Bible versions on this site

1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

2 “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും?
നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും?
3 ദൈവം ന്യായം മറിച്ചുകളയുമോ?
സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ?
4 നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ
ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു.
5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും
സർവ്വശക്തനായ ദൈവത്തോടപേക്ഷിക്കുകയും ചെയ്താൽ,
6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ
അവിടുന്ന് ഇപ്പോൾ നിനക്ക് വേണ്ടി ഉണർന്നുവരും;
നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
7 നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും;
നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
8 നീ പണ്ടത്തെ തലമുറയോട് ചോദിക്കുക;
അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക.
9 നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ;
ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.
10 അവർ നിനക്ക് ഉപദേശിച്ചുപറഞ്ഞുതരും;
തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും.
11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ?
വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ?
12 അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ
മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു.
13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ;
വഷളന്റെ ആശ നശിച്ചുപോകും;
14 അവന്റെ ആശ്രയം അറ്റുപോകും;
അവന്റെ ശരണം ചിലന്തിവലയത്രെ.
15 അവൻ തന്റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്‍ക്കുകയില്ല;
അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്‍ക്കുകയില്ല.
16 വെയിലത്ത് അവൻ പച്ചയായിരിക്കുന്നു;
അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു.
17 അവന്റെ വേര് കല്ക്കുന്നിൽ പടരുന്നു;
അത് കല്ലുകളുടെയിടയിൽ ചെന്ന് തിരയുന്നു.
18 അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ
ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും.
19 ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം;
പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും.
20 ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല;
ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.
21 ദൈവം ഇനിയും നിന്റെ വായിൽ ചിരിയും
നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും.
22 നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും;
ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.’

<- ഇയ്യോബ് 7ഇയ്യോബ് 9 ->