2 നൂറുമുഴം നീളത്തിലും അമ്പതു മുഴം വീതിയിലും മുപ്പതു മുഴം ഉയരത്തിലും അവൻ ലെബാനോൻ വനഗൃഹം പണിയിച്ചു. ദേവദാരുകൊണ്ടുള്ള തുലാങ്ങളെ താങ്ങി നിർത്തിയിരുന്നത് മൂന്നു നിര ദേവദാരു തൂണുകളായിരുന്നു 3 ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു. 4 ചരിഞ്ഞ ചട്ടക്കൂടുള്ള മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു. 5 വാതിലുകളും കട്ടളകളും ദീർഘചതുരാകൃതിയിലായിരുന്നു; കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരെ ആയിരുന്നു.
6 അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്‍റെ മുൻവശത്ത് തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി. 7 ന്യായം വിധിക്കേണ്ടതിന് ആസ്ഥാനമണ്ഡപമായി ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് തറ മുതൽ മേൽത്തട്ടു വരെ ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു. 8 അവൻ വസിച്ചിരുന്ന അരമനയുടെ ഉള്ളിൽ ഇതിന്‍റെ പണിപോലെ തന്നെയുള്ള ഒരു ഗൃഹാങ്കണം ഉണ്ടായിരുന്നു; ശലോമോൻ വിവാഹം കഴിച്ചിരുന്ന ഫറവോന്‍റെ മകൾക്കും അവൻ ഇപ്രകാരം തന്നെ ഒരു അരമന പണിതു.
9 ഇവ ഒക്കെയും അടിസ്ഥാനം മുതൽ മുകൾഭാഗം വരെയും പുറത്തെ വലിയ പ്രാകാരത്തിലും, അളവിനു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ല് കൊണ്ടു ആയിരുന്നു. 10 അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു. 11 മേൽപണി അളവിനു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു. 12 പ്രധാന മുറ്റം മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും കൊണ്ടു ചുറ്റും അടച്ചുകെട്ടിയിരുന്നു; അങ്ങനെ തന്നെ അകമുറ്റവും യഹോവയുടെ ആലയത്തിന്‍റെ പൂമുഖവും പണിതിരുന്നു.
27 ഹൂരാം താമ്രംകൊണ്ട് പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. 28 പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു. 29 ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിനു മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി. 30 ഓരോ പീഠത്തിനും താമ്രംകൊണ്ടുള്ള നന്നാലു ചക്രങ്ങളും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്തു പുഷ്പചക്രങ്ങൾ വാർത്തിരുന്നു. 31 അതിന്‍റെ വായ് ചട്ടക്കൂട്ടിന് അകത്തും മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്‍റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്‍റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല, സമചതുരാകൃതി ആയിരുന്നു. 32 ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്‍റെ ഉയരം ഒന്നര മുഴം. 33 ചക്രങ്ങളുടെ പണി രഥചക്രത്തിന്‍റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം താമ്രംകൊണ്ടുള്ള വാർപ്പു പണി ആയിരുന്നു.
34 ഓരോ പീഠത്തിന്‍റെ നാലു കോണിലും നാലു താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്നു തന്നെ ഉള്ളവ ആയിരുന്നു. 35 ഓരോ പീഠത്തിന്‍റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും, മേലറ്റത്ത് അതിന്‍റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു. 36 അതിന്‍റെ പലകകളിലും വക്കുകളിലും ഇടം ഉണ്ടായിരുന്നതുപോലെ, അവൻ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും പുഷ്പചക്രപ്പണിയോടുകൂടെ കൊത്തിയുണ്ടാക്കി. 37 ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവ ഒക്കെയും ഒരേ അച്ചിൽ വാർത്തതും, ആകൃതിയിലും വലിപ്പത്തിലും ഒരുപോലെയും ആയിരുന്നു.
38 ഹൂരാം താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു പാത്രം[b] വെള്ളം കൊള്ളുമായിരുന്നു; ഓരോ തൊട്ടിയും നന്നാലു മുഴം വ്യാസം ഉള്ളതായിരുന്നു. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വച്ചു. 39 അവൻ പീഠങ്ങൾ അഞ്ചെണ്ണം ആലയത്തിന്‍റെ വലത്തുഭാഗത്തും അഞ്ചെണ്ണം ഇടത്തുഭാഗത്തും സ്ഥാപിച്ചു; കടൽ അവൻ ആലയത്തിന്‍റെ വലത്തു ഭാഗത്ത് തെക്കുകിഴക്കായി സ്ഥാപിച്ചു.
48 അങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിനു വേണ്ടിയുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ, 49 അന്തർമ്മന്ദിരത്തിന്‍റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, 50 ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്‍റെ വാതിലുകൾക്കും ആലയത്തിന്‍റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നെ.
51 അങ്ങനെ ശലോമോൻ രാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്‍റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.
<- 1 രാജാക്കന്മാർ 61 രാജാക്കന്മാർ 8 ->
Languages